11. വിള ആരോഗ്യ പരിപാലനം

H/A: 2401-00-107-78 Rs. 1300.00 ലക്ഷം

              ആവാസ വ്യവസ്ഥ സ്ഥിരമായി നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിപാലനമാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരിക എന്നതാണ് വിളആരോഗ്യ പരിപാലനത്തിന്റെ സമീപനം. ഈ പദ്ധതിയില്‍ താഴെ പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ക്കായി 2023-24 ല്‍, 1300.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

         നിരീക്ഷണത്തിലൂടെയും ഉപദേശക സംവിധാനത്തിലൂടെയും കര്‍ഷകര്‍ക്ക് കൃത്യമായ ഉപദേശങ്ങള്‍ ലഭ്യമാക്കുന്നതാണ്. കീടബാധ നിരീക്ഷണം, ഉപദേശക സേവനങ്ങള്‍ എന്നിവയ്ക്കായി 135.00 ലക്ഷം രൂപ വകയിരുത്തുന്നു. പെസ്റ്റ് സ്കൌട്ടുകളെ കൃഷിയിടാസൂത്രണാധിഷ്ഠിത വികസന സമീപനത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. ഫീല്‍ഡ് സന്ദര്‍ശനത്തിനായി കൃഷി ഓഫീസര്‍/അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് പ്രത്യേക സന്ദര്‍ശന പട്ടിക തയ്യാറാക്കും. കൃഷി ഓഫീസര്‍ അംഗീകരിച്ച ഫീല്‍ഡ് സന്ദര്‍ശന വിവരങ്ങള്‍ പോര്‍ട്ടലില്‍ കൂടി ലഭ്യമാക്കും.

        കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുഖേന ഐ.സി.റ്റി അടിസ്ഥാനമാക്കിയുള്ള കീടനിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തുന്നു. കീടനിരീക്ഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും, കീടനിയന്ത്രണത്തിനായി എടുത്തിട്ടുള്ള നടപടികളും ഡിജിറ്റലായി രേഖപ്പെടുത്തേണ്ടതും നാളിതീകരണം നടത്തേണ്ടതും ഇത് കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തേണ്ടതുമാണ്.

        തദ്ദേശസ്വയംഭരണതലത്തില്‍ പുതിയ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് 100.00 ലക്ഷം രൂപ വകയിരുത്തുന്നു. നിലവിലുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളെ ശക്തിപ്പെടുത്തുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഇതില്‍ 5.00 ലക്ഷം രൂപ കെ.സി.പി.എം ന്റെ പരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ചെലവുകള്‍ക്കുവേണ്ടി നീക്കി വെച്ചിരിക്കുന്നു. ബ്ലോക്ക് തലത്തില്‍ തീരുമാനിക്കാവുന്ന തരത്തില്‍ ഫിക്സഡ് പ്ലോട്ടുകളുടെ എണ്ണം കുറച്ച്, റോവിംഗ് സര്‍വ്വെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുമായി  ബന്ധപ്പെടുത്തി മാത്രം നടത്തേണ്ടതാണ്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ഈ ഡേറ്റ പങ്കിടും.

        ജൈവനിയന്ത്രണകാരികളുടെ ഉല്പാദനം, പാരസൈറ്റ് ബ്രീഡിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള ഒന്‍പത് പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍ ശാക്തീകരിക്കും.  ഇതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. കെ.എ.യു വിന്റെ സാങ്കേതിക പിന്തുണയോടെ കണ്ണൂരില്‍ പുതിയ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

         മൂഷിക വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.

         വന്യജീവി ആക്രമണം കര്‍ഷകര്‍ക്ക് വന്‍ വിളനാശം ഉണ്ടാക്കുകയും തന്മൂലം നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, 2023-24 ല്‍ സാങ്കേതികവിദ്യാ സഹായത്തോടെ വന്യജീവി ആക്രമണം തടയുന്നതിനായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. രൊക്കം പണമായി നല്‍കുന്ന പിന്തുണ ഈ ഘടകത്തില്‍ ഉള്‍പ്പെടുന്നില്ല.