3. പച്ചക്കറി വികസനം

H/A: 2401-00-119-85 H/A: 2401-00-119-81 Rs. 9345.00 ലക്ഷം

         പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പരിപാടി നടപ്പിലാക്കുന്നത്. കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കര്‍ഷക ഉല്പാദക സംഘടനകള്‍ (എഫ്.പി.ഒ) തുടങ്ങിയ ഏജന്‍സികളെ ഉള്‍പ്പെടുത്തി മിഷന്‍ അടിസ്ഥാനത്തിലായിരിക്കും പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുക.

        വിഭവങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനായി സാധ്യമാകുന്നിടത്തെല്ലാം സബ്സിഡി രൊക്കം പണമായി നല്‍കുന്നതില്‍ നിന്നും സാധനമായി നല്‍കുന്നതിലേയ്ക്ക് ഘട്ടം ഘട്ടമായി മാറുന്നതിനായുള്ള തന്ത്രം വികസിപ്പിക്കുക.

        2023-24 വര്‍ഷത്തില്‍ പച്ചക്കറി വികസന പരിപാടികള്‍ക്കായി 9345.00 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റുകള്‍ അടിസ്ഥാനമാക്കി ആസൂത്രണം നടപ്പിലാക്കുകയും 1,2,3,8,9,10,11,12,13,17,18,20,21,22,23 യൂണിറ്റുകള്‍ക്ക് ഊന്നല്‍ നല്‍കുകയും ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ആധുനിക കൃഷിരീതികള്‍ സ്വീകരിക്കുകയും ചെയ്യും.

പച്ചക്കറി വികസന പരിപാടിയുടെ ഘടകങ്ങള്‍ തരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.

    വി.എഫ്.പി.സി.കെ മുഖേന പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 2300.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. കര്‍ഷക താല്പര്യ കൂട്ടായ്മകള്‍, കര്‍ഷക ഉല്പാദക സംഘടനകള്‍ (എഫ്.പി.ഒ), ജി.എ.പി/പി.ജി.എസ് സംവിധാനത്തിനു കീഴിലുള്ള ക്ലസ്റ്ററുകള്‍ മുഖേനയുള്ള പച്ചക്കറികൃഷി, കര്‍ഷക ഉല്പാദക സംഘടനകള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വി.എഫ്.പി.സി.കെ യ്ക്ക് അധികമായി അനുവദിച്ചിരിക്കുന്ന തുക സംസ്കരണം മൂല്യവര്‍ദ്ധന പ്രവര്‍ത്തനങ്ങള്‍, കയറ്റുമതി,പ്രോത്സാഹനം, എഫ്.പി.ഒ കള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കായിട്ടാണ്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ എ.ഐ.എം.എസ് പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സും പ്രകൃതിദുരന്ത നഷ്ടപരിഹാരവും തീര്‍പ്പാക്കാം. പൊതുവായ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് പദ്ധതി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും വി.എഫ്.പി.സി.കെ നടപ്പിലാക്കുന്നതാണ്.

         പച്ചക്കറികളില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തേടെ അത്യുല്‍പാദന ശേഷിയുള്ളതും സങ്കരയിനങ്ങളും പ്രോത്സാഹിപ്പിക്കും. സങ്കരയിനം വിത്തുകിറ്റുകളും അത്യുല്‍പാദനശേഷിയുള്ളയിനം തൈകളും വിതരണം ചെയ്യുന്നതിനായി 500.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. തുറസ്സായ പ്രദേശങ്ങളില്‍ കൃത്യതാ കൃഷി പുതിയ മേഖലകളില്‍ പ്രോത്സാഹിപ്പിക്കും. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പരമാവധി ലാഭവും ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ കൃഷിരീതി, പച്ചക്കറികളലും, ഉയര്‍ന്ന മൂല്യമുള്ള പഴങ്ങളിലും, സുഗന്ധവ്യഞ്ജനങ്ങളിലും പ്രോത്സാഹിപ്പിക്കുന്നതിനായി 861.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഇതില്‍ 200.00 ലക്ഷം രൂപ ഈ മേഖലയില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പിന്തുണയ്ക്കായി നീക്കിവച്ചിരിക്കുന്നു.

         സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ വീട്ടുവളപ്പിലും പുരയിട കൃഷി പ്രോത്സാഹിപ്പിക്കും. പച്ചക്കറി വിത്തുകളുടെ കിറ്റ് വിതരണം, ശീമച്ചക്ക, അഗത്തി, മുരിങ്ങ, കറിവേപ്പില തുടങ്ങിയ ദീര്‍ഘകാല വിളകള്‍ ഉള്‍പ്പെടെയുള്ള തൈകളുടെ വിതരണം എന്നിവയിലൂടെ വീട്ടിവളപ്പിലെ പച്ചക്കറികൃഷി പിന്തുണയ്ക്കും. ശീതകാലപച്ചക്കറികള്‍ക്ക് ഊന്നല്‍ നല്‍കും. ലംബ കൃഷി, പൈഡ്രോപോണിക്സ് യൂണിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി  കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതിക ഉപദേശ പ്രകാരം മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കും. നിശ്ചിത മാനദണ്ഡങ്ങളോടെ സുതാര്യമായ രീതിയിലായിരിക്കും ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1350.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

        ക്ലസ്റ്റര്‍ സമീപനത്തിലൂടെ പച്ചക്കറി കൃഷിയ്ക്ക് സാധ്യതയുള്ള 15 കാര്‍ഷിക യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കും. ക്സസ്റ്ററിന്‍റെ വലിപ്പം 3 ഹെക്ടര്‍ മുതല്‍ 5 ഹെക്ടര്‍ വരെയായിരിക്കും. വിളകലണ്ടറും ഉല്പാദനപദ്ധതിയും അടിസ്ഥാനമാക്കിയായിരിക്കും ഓരോ ബ്ലോക്കിലും കൃഷി നടപ്പിലാക്കുന്നത്. ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ക്ലസ്റ്ററുകളെ തരംതിരിക്കും. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളതും കുറഞ്ഞത് 5.00 ലക്ഷം രൂപയെങ്കിലും വരുമാനമുള്ളതുമായ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ക്ലസ്റ്റുകളെ തിരഞ്ഞെടുക്കും. ഒന്നാം ഗ്രേഡ് ക്ലസ്റ്ററുകള്‍ക്ക് രണ്ടാം വിളയ്ക്കുള്ള സഹായം നല്‍കും.  വനിതകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ ഇവരുടെ ക്ലസ്റ്ററുകള്‍ക്ക് മുന്‍ഗണന നല്‍കും. മോശം പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ക്ലസ്റ്ററുകളെ സഹായം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി പുതിയ ക്ലസ്റ്ററുകളെ ഉള്‍പ്പെടുത്തും. 2023-24 ല്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയ്ക്ക് 3000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കര്‍ഷക ക്ലസ്റ്റുകളേയും വനിതാ ഗ്രൂപ്പുകളേയും ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെന്‍റ് ഫാമുകളേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഉടമസ്ഥതയില്‍ ലഭ്യമായ തരിശുനിലങ്ങളിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കും.

 

കൂടുതൽ വായിക്കുക….

തുടര്‍ച്ചയായുള്ള പച്ചക്കറികൃഷി സുഗമമാക്കുന്നതിന് അംഗീകൃത നിരക്കില്‍ മഴമറ നിര്‍മ്മാണത്തിനായി 750.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു.

സ്ഥാപനങ്ങള്‍ മുഖേന (സ്കൂളുകളും കോളേജുകളും ഒഴികെ) നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 214.00 ലക്ഷം രൂപ വകയിരുത്തുന്നു.

        കേരള കാര്‍ഷിക സര്‍വ്വകലാശാല, കെ.എ.യു അംഗീകൃത ദേശീയതല സ്ഥാപനങ്ങള്‍ വികസിപ്പെച്ചെടുത്ത സങ്കരയിനം പച്ചക്കറികള്‍ സര്‍ക്കാര്‍ ഫാമുകളില്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് 50.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. കെ.എ.യു വിന്‍റെ സാങ്കേതിക സഹകരണത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക.

        കൃഷിവകുപ്പ് കാര്‍ഷിക സര്‍വ്വകലാശാല മുഖേന പച്ചക്കറികളിലെ കീടനാശിനി അവശിഷ്ട നിര്‍ണ്ണയം നടത്തുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഗവേഷണം, വിജ്ഞാന വ്യാപന ഘടകങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പദ്ധതികള്‍ക്ക് മാത്രമേ ഇതിന് അര്‍ഹതയുള്ള.

        സാങ്കേതിക കരാര്‍ തൊഴിലാളികളുടെ വേതനത്തിനായി 300.00 ലക്ഷം രൂപ വകയിരുത്തുന്നു. ഈ തുകയില്‍ 100.00 ലക്ഷം രൂപ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ ജീവനക്കാര്‍ക്കായുള്ള ചെലവിനായി നീക്കി വച്ചിരിക്കുന്നു.

        വിത്തുകളുടേയും തൈകളുടേയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടീല്‍   വസ്തുക്കള്‍ക്ക് ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വികസന കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ സംവിധാനം ഉണ്ടാകണം. ഉല്പാദിപ്പിക്കുന്ന വിത്തുകളുടേയും തൈകളുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ഒരു അംഗീകൃത ഏജന്‍സിയുടെ സാക്ഷ്യപത്രം ഉറപ്പാക്കണം.

        പഞ്ചായത്ത്, കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റ്തലത്തില്‍ വ്യക്തമായ ഭൌതിക ലക്ഷ്യങ്ങളോടെ നവകേരളം മിഷന്റെ ഏകോപനത്തില്‍ 33 ശതമാനം സ്ത്രീകളാണെന്ന് വകുപ്പ് ഉറപ്പാക്കും.